Tuesday, November 28, 2006

പറയി പെറ്റ പന്തിരുകുലം

വിക്രമാദിത്യ സദസ്സിലെ അംഗമായിരുന്ന,വരരുചി എന്ന ശ്രേഷ്ഠ ബ്രാഹ്‌മണന്‍,സുന്ദരിയായ പറയി,ആരെന്നറിയാതെ മോഹിക്കുകയും പിന്നീട്‌ വിവാഹം കഴിയ്ക്കേണ്ടി വരികയും ചെയ്യുന്നു. വിവാഹ ശേഷം അവര്‍ ഒരു നീണ്ട യാത്രയ്ക്കൊരുങ്ങുന്നു.

യാത്രയ്ക്കിടയില്‍ ആ സ്ത്രീ,പലതവണ ഗര്‍ഭിണി ആകുകയും പന്ത്രണ്ട്‌ സന്താനങ്ങള്‍ക്ക്‌ ജന്മം നല്‍കുകയും ചെയ്തു. ഒരോ കുഞ്ഞിനെ പ്രസവിയ്ക്കുമ്പോഴും,വരരുചി ചോദിയ്ക്കും

"വായ കീറിയിട്ടുണ്ടോ?"
ഉത്തരം "ഉണ്ട്‌" എന്നാണെങ്കില്‍

" വായ കീറിയിട്ടുണ്ടെങ്കില്‍ ഇരയും വിധിച്ചിട്ടുണ്ട്‌" എന്ന് ഉത്തരം നല്‍കി കുഞ്ഞിനെ ഉപേക്ഷിച്ച്‌ ആ സ്ഥലം വിട്ടു പോകും.

അങ്ങനെ പതിനൊന്ന് കുട്ടികളേയും ഉപേക്ഷിച്ചു. പന്ത്രണ്ടാമത്തെ കുഞ്ഞ്‌ ജനിച്ചപ്പ്പോള്‍ പതിവ്‌ ചോദ്യം ചോദിച്ചു ബ്രാഹമണന്‍. സ്ത്രീ സൂക്ഷിച്ച്‌ നോക്കിയപ്പോളാണ്‌ മനസ്സിലായത്‌ ആ കുഞ്ഞിന്‌ വായ ഇല്ല.

വായ ഇല്ലാത്ത കുഞ്ഞ്‌ ആണെന്നറിഞ്ഞപ്പോള്‍ വരരുചി പറഞ്ഞു
"വായില്ലാത്ത കുഞ്ഞിന്‌ ഇര എന്തിന്‌? അതിനെ അവിടെ ഉപേക്ഷിച്ചോളു"
അങ്ങനെ അവസാനം ജനിച്ച സന്തതി വായില്ലാക്കുന്നിലപ്പന്‍

ആദ്യത്തെ സന്താനമായ അഗ്നിഹോത്രി (മേഴത്തൂര്‍ ) മുതല്‍,അകവൂര്‍ ചാത്തന്‍,പാക്കനാര്‍,പാണനാര്‍,വടുതല നായര്‍,പെരുംതച്ചന്‍,ഉപ്പുകൊറ്റന്‍,രജകന്‍,വള്ളുവോന്‍(തമിഴ്‌നാടിലെ തിരുവള്ളൂവര്‍ എന്ന് വിശ്വാസം),നാറാണത്ത്‌ ഭ്രാന്തന്‍,വായില്ലാക്കുന്നിലപ്പന്‍ എന്നിങ്ങനെ പതിനൊന്ന് പുത്രന്മാരും, കാരയ്ക്കലമ്മ എന്ന പുത്രിയും അടങ്ങിയതാണ്‌ "പറയി പെറ്റ പന്തിരുകുലം"


പന്തിരു കുലത്തിലെ ഒരൊരുത്തരെ കുറിച്ചും ഉള്ള ഉപകഥകള്‍ എഴുതാനുള്ള ശ്രമമാണിത്‌. പാലക്കാട്‌ ജില്ലയിലെ തൃത്താല കേന്ദ്രീകരിച്ചാണ്‌ ഈ പന്തിരുകുല കഥകള്‍ മിക്കതും. ഉപകഥകള്‍ അറിയാവുന്ന അംഗങ്ങള്‍ക്ക്‌ സ്വാഗതം

12 Comments:

Blogger Promod P P said...

പറയി പെറ്റ പന്തിരുകുലം

11:41 PM  
Anonymous Anonymous said...

പറയിപെറ്റ പെറ്റ പന്തിരുകുലത്തിന്റെ കഥ പറയാനുള്ള സംരംഭം നന്നായി....

കഥയില്‍ ചില കാര്യങ്ങള്‍..വായില്ല്യാക്കുന്നിലപ്പന്റെ കാര്യം.. പതിനൊന്നു മക്കളേയും നഷ്ടപ്പെട്ടപ്പോള്‍ പറയി, ആ കുഞ്ഞിനേയെങ്കിലും വളര്‍ത്താനുള്ള ആഗ്രഹത്താല്‍ നുണ പറയുകയായിരുന്നു..പിന്നീട്‌ അത്‌ സത്യമായി ഭവിച്ചതാണ്‌ ......

--കൊച്ചുഗുപ്തന്‍

11:52 PM  
Blogger Siju | സിജു said...

കൊച്ചു ഗുപ്തന്‍ പറഞ്ഞതിനു അനുബന്ധം
വായില്ലാതെ ജനിച്ച കുട്ടി ഉടന്‍ മരിക്കുകയും അതിനെ അവിടെ തന്നെ വായില്ലാക്കുന്നിലപ്പനായി പ്രതിഷ്ഠിക്കുകയും ചെയ്തു എന്ന് വായിച്ചതായാണെന്റെ ഓര്‍മ്മ
വള്ളോന്‍ തിരുവള്ളുവര്‍ ആണോ

12:43 AM  
Anonymous Anonymous said...

'പറയി പെറ്റ പന്തിരുകുല'ത്തെക്കുറിച്ച്‌ എഴുതാനുള്ള സംരഭത്തിന്‌ ആശംസകള്‍. പെരുന്തച്ചനെക്കുറിച്ചും, നാറാണത്ത്ഭ്രാന്തനെക്കുറിച്ചുമുള്ള കഥകള്‍ എല്ലാവരും കേട്ടിരിക്കുമെങ്കിലും, പറയി പെറ്റ മറ്റുള്ളവരുടെ കഥകള്‍ അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടാകും.

കൃഷ്‌ |krish

12:56 AM  
Blogger കുറുമാന്‍ said...

തഥാഗതന്‍ മാഷിന്റെ ഉദ്യമം നന്നായി... തുടര്‍ന്നെഴുതൂ

2:46 AM  
Blogger Shiju said...

തഥാഗതന്‍ ചേട്ടാ ഈ ഉദ്യമം വളരെ നന്നായി. ഈ ചരിത്രം എനിക്കും അത്ര പിടി പോരാ.

2:53 AM  
Blogger ദേവന്‍ said...

ഷിജു, താഴെപ്പറയുന്ന കഥയോ അക്കഥയിലെ നായകനെയോ പറ്റി ആരും എവിടെയും ഇതുവരെ രേഖപ്പെടുത്തി കണ്ടിട്ടില്ല, അതുകൊണ്ടുതന്നെ വിക്കി വരെ പോകാനുള്ള യോഗ്യത ഇതിനില്ല. എന്നും പുതിയ കഥകള്‍ കേള്‍ക്കണമെന്ന് വാശിപിടിച്ചിരുന്ന എന്നെയുറക്കാന്‍ അമ്മ വെറുതേ മെനഞ്ഞ ഒരു കഥയാണോ എന്നു കൂടി ഉറപ്പില്ലാത്തതുകൊണ്ട്‌ വിക്കിയില്‍ ഇടാത്തതാവും ബുദ്ധി.

ഉപ്പുകൂറ്റന്‍
നേരം വെളുത്തപ്പോള്‍ തന്നെ നാദാപുരത്തങ്ങാടിയിലെ വിശക്കുന്ന കൊച്ചുവയറുകളെല്ലാം ഒരു മരത്തണലില്‍ ഒത്തു കൂടി കാത്തിരിപ്പായി. കുതിര പോലും എടുക്കാന്‍ മടിക്കുന്ന വലിയ ഉപ്പുചാക്കുകള്‍ തലയിലേറ്റി മെല്ലെ നടന്നു വരുന്ന നരച്ച താടിയും മുഴങ്ങുന്ന ശബ്ദവുമുള്ള ഭീമാകാരനായ ഒരാളെ കാത്ത്‌. സ്നേഹത്തോടെ ആരെയെങ്കിലും വിളിക്കാന്‍ ഒരു ബന്ധുപ്പേരില്ലാത്ത കുട്ടികള്‍ക്കെല്ലാം ഉപ്പാപ്പയാണയാള്‍. മറ്റുള്ളവര്‍ ഉപ്പു വില്‍ക്കുന്ന ഈ കൂറ്റന്‍ മനുഷ്യനെ ഉപ്പുകൂറ്റനെന്നു വിളിച്ചു.

ആരും വളര്‍ത്താതെ വളര്‍ന്നിട്ടും അയാളൊരതികൂറ്റനായി. പരാതികളില്ലാതെ, സിദ്ധാന്തങ്ങളുടെ ഹുങ്കില്ലാതെ, തന്നെപ്പോലെ യത്തീങ്ങളായി ചുറ്റുമുള്ളവര്‍ക്ക്‌ താങ്ങായി തൃശ്ശൂരും മലപ്പുറത്തും ഉപ്പുവിറ്റ്‌ കാലം കഴിക്കുന്നു.

വഴിത്തിരിവില്‍ അന്നാ രൂപം കണ്ടപ്പോഴേക്ക്‌ പതുവുപോലെ കുട്ടികളോടിച്ചെന്ന് കയ്യില്‍ തൂങ്ങി. ആല്‍ത്തറയിലിരുന്ന് അയാള്‍ ചാക്കു
തുറന്നപ്പോള്‍ അവര്‍ ആര്‍ത്തുവിളിച്ചു. ഉപ്പുകൂറ്റന്‍ അന്ന് പോയ ദിക്കിയിലെയെല്ലാം പലഹാരങ്ങള്‍ അതിലുണ്ടാവുമെന്ന് അവര്‍ക്കറിയാം. അവരോടൊപ്പം ഉപ്പുകൂറ്റനും കഴിച്ചു. പരിചയക്കാര്‍ കുശലം ചോദിച്ച്‌ നടന്നു പോയി.

പെട്ടെന്നാണ്‌ ഒരു വലിയ സംഘം പോക്കിരികള്‍ കുതിരപ്പുറത്തേറിയും കാലാളായുമൊക്കെ അങ്ങാടിയിലേക്ക്‌ ഓടിയടുത്തത്‌. കുഞ്ഞുങ്ങള്‍ ഉപ്പുകൂറ്റന്റെ പിന്നിലൊളിച്ചു.
"ഉപ്പാപ്പാ അവര്‌ വരണ്‌. അടിമക്കച്ചവടക്കാര്‌. ഞങ്ങളെ പിടിച്ചോണ്ടു പോകും. ഞങ്ങളെ കൊല്ലും"

ഇങ്ങളെ ആരും കൊണ്ടുപോവൂല്ല. ഉപ്പുകൂറ്റന്‍ ചിരിച്ചു. എന്നിട്ട്‌ ഒരു കുട്ടിയുടെ കയ്യിലിരുന്ന ഓലപ്പീപ്പീ വാങ്ങി ഉറക്കെയൊന്നൂതി. ആ വിളിയില്‍ തെമ്മാടികള്‍ നടന്നടുക്കുന്ന വഴിയിലെങ്ങും പാമ്പുകള്‍ ഇരച്ചു കയറി വന്നു തുടങ്ങി. മരങ്ങളില്‍ നിന്നും അവര്‍ക്കു മേലേക്ക്‌ പാമ്പുകള്‍ അടര്‍ന്നു വീണു. ഭയന്നുപോയ അവര്‍ ഓടിക്കളഞ്ഞു.

"ഉപ്പാപ്പ ഞങ്ങളെ അടിമകളാകാതെ രക്ഷിച്ച്‌." കുട്ടികള്‍ ആര്‍ത്തു വിളിച്ചു.

"രക്ഷിക്കുന്നതും ശിക്ഷിക്കുന്നതും പടച്ചവനല്ലേ മക്കളേ. നിങ്ങള്‍ അവനു നന്ദി പറയിന്‍.“ ഉപ്പുകൂറ്റന്‍ ചാക്കെടുത്ത്‌ തലയിലേറ്റി മെല്ലെ നടന്നു നീങ്ങി.
[എഴുത്തുകളില്‍ ചിലയിടത്ത് പേര്‍ ഉപ്പുകൂറ്റനെന്നും മറ്റു ചിലയിടത്ത് ഉപ്പുകൊറ്റനെന്നും കാണുന്നു.]

3:19 AM  
Blogger Promod P P said...

പൊന്നാനിയില്‍ നിന്നും കോഴിക്കോട്ടുനിന്നും ഉപ്പും ചുമന്ന് പാലക്കാട്ടേയ്ക്കും, പാലക്കടുനിന്ന് പരുത്തി ചുമന്ന്‌ കൊഴിക്കോട്ടേയ്ക്കും നിത്യം പോകുന്ന ആളാണ് ഉപ്പുകൂറ്റന്‍ അല്ലെങ്കില്‍ ഉപ്പു കൊറ്റന്‍. ഇദ്ദേഹത്തിന്റെ നാട്‌,പേരിങോടന്റെയും,എന്റെ നല്ല പാതിയൂടേയും ഒക്കെ നാടായ കൂറ്റനാട് ആണ്.
(കൂറ്റന്റെ നാട് കൂറ്റനാടായി)

3:45 AM  
Blogger ഉണ്ണികൃഷ്ണന്‍ പുഞ്ചപ്പാടം said...

വായില്ലാം കുന്നിലപ്പന്‍ ഇക്കൂട്ടത്തില്‍ പെടുന്നതാണ്

12:31 AM  
Blogger harrysadv said...

വള്ളോൻ എന്ന മകൻ തമിഴ് കവിയായ തിരുവള്ളുവർ ആണോ?

10:34 PM  
Blogger harrysadv said...

വള്ളോൻ എന്ന മകൻ തമിഴ് കവിയായ തിരുവള്ളുവർ ആണോ?

10:34 PM  
Blogger Unknown said...

അല്ല

11:21 PM  

Post a Comment

Subscribe to Post Comments [Atom]

<< Home