Thursday, December 27, 2007

പാലക്കാടിന്റെ സംഗീത വഴികള്‍

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ നടന്ന സംഭവമാണ്‌. ചാത്തപുരം അഗ്രഹാരത്തിലെ ഒരു മഠത്തില്‍ ചെമ്പൈയുടെ കച്ചേരി. വലിയങ്ങാടിയിലെ ജൗളിക്കടയുടമ രാമചന്ദ്രയ്യരുടെ മഠത്തില്‍ നടക്കുന്ന് ഒരു ചടങ്ങിനോടനുബന്ധിച്ചായിരുന്നു കച്ചേരി. ചാത്തപുരം ക്ഷേത്രത്തിനു തൊട്ടടുത്തായിരുന്നു മഠം. കച്ചേരി തുടങ്ങേണ്ട സമയം അടുത്തു. ചെമ്പൈയും പരിവാരങ്ങളും എത്തി. അമ്പലത്തില്‍ നിന്നു നാദസ്വരമേളം ഉയര്‍ന്നപ്പോഴാണ്‌ അന്നു അവിടെ വഴിപാടായി ഒരു ഡബ്ബിള്‍ നാദസ്വരക്കച്ചേരി ഉള്ള വിവരം വീട്ടുകാര്‍ അറിയുന്നതു തന്നെ. കച്ചേരി തടസ്സപ്പെടുമെന്നുറപ്പ്‌. മൈക്കൊന്നും ഇല്ലാതിരുന്ന കാലമാണ്‌. ചെമ്പൈയോട്‌ കാണിക്കുന്ന അനാദരവായിപ്പോകുമല്ലോ എന്നോര്‍ത്ത്‌ വീട്ടുകാരും അതിഥികളും ഒരു പോലെ വ്യാകുലരായി. ആരോ പറഞ്ഞു നാദസ്വരക്കച്ചേരി നിറുത്തണം. ചെമ്പൈ വിവരം അറിഞ്ഞപ്പോള്‍ വിലക്കി. അദ്ദേഹം പറഞ്ഞു "സംഗീതം ഏതായാലും അതു ദൈവീകമാണ്‌.അതിനു വിഘ്നം വരുതു‍ന്നത്‌ ദൈവ വിരോധവും. അതുകൊണ്ട്‌ അവര്‍
തുടരട്ടെ. ഞാനും പാടാം." അന്നു ചെമ്പൈയുടെ ശബ്ദം ആ നാദസ്വരത്തിലും മുഴങ്ങിക്കേട്ടു എന്നാണ്‌ പറയുന്നത്‌. വര്‍ണ്ണം പാടി കീര്‍ത്തനത്തിലേക്ക്‌ എത്തിയപ്പോഴെക്കും തലയാട്ടിയും താളം പിടിച്ചും രസിക്കുന്ന ശ്രോതാക്കളുടെ എണ്ണം വല്ലാതെ കൂടിയത്രേ. ഈ കഥ പറഞ്ഞത്‌ ചെമ്പൈയുടെ ശിഷ്യന്‍ മണ്ണൂര്‍ രാജകുമാരനുണ്ണിയാണ്‌ .

പാലക്കാടിന്റെ സംഗീത പാരമ്പര്യത്തെക്കുറിച്ച്‌ പറയുവാന്‍ തുടങ്ങുന്ന ഏതൊരാളുടെയും മനസ്സില്‍ എത്തുന്ന് ആദ്യത്തെ പേരു ചെമ്പൈ വൈദ്യനാഥ ഭാഗവതരുടേതു തന്നെയായിരിക്കും എന്നതില്‍ സംശയമില്ല. സംഗീതത്തിന്റെ വേരുകള്‍ തേടിച്ചെല്ലുമ്പോള്‍ അദ്ദേഹത്തില്‍ നിന്നും തലമുറകള്‍ എത്ര പുറകിലെക്കു നീളുന്നുവോ അത്ര തന്നെ വൈപുല്യവും വിസ്താരവും പിന്‍തലമുറക്കും ഉണ്ടാവും എന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ്‌ പാലക്കാട്ടെ സംഗീതസ്വാദകര്‍.
പാലക്കാട്‌ ജില്ലക്കു മാത്രം അവകാശപ്പെടാവുന്നതും ഇത്രയും വ്യതിരിക്തവുമായ ശാസ്ത്രീയസംഗീതപാരമ്പര്യത്തിന്റെ അവകാശികള്‍ തലമുറകള്‍ക്കുമുന്‍പ്‌ പാലക്കാട്ടെത്തിയ ,19 അഗ്രഹാരങ്ങളിലായി പരന്നു കിടക്കുന്ന പരദേശിബ്രാഹ്മണര്‍ ആണ്‌ എന്നു ചരിത്രം പറയുന്നു. ഒപ്പം ഒട്ടും പ്രാധാന്യം കുറയാതെ പാലക്കാട്‌ തന്നെ പിറന്നു വളര്‍ന്ന കുറേയേറെ സംഗീതജ്ഞരുടെ പേരുമുണ്ട്‌ എടുത്തുപറയാന്‍.



ചിട്ടപെടുത്തിയ സംഗീതത്തിന്റെ വഴികളിലേക്കെത്തിപ്പെടുംമുന്‍പുതന്നെ ഏതാണ്ട്‌ 500 വര്‍ഷംവരെ പാരമ്പര്യം അവകാശപ്പെടാവുന്ന പലക്കാടിന്റേതുമാത്രം എന്നു തന്നെ പറയാവുന്ന ഒട്ടേറെ നാടന്‍പാട്ടുരൂപങ്ങളൂം നമുക്കു സ്വന്തമായുണ്ട്‌. കിഴക്കന്‍ ഗ്രാമങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന 300 വരെ വര്‍ഷം പഴക്കം പറയുന്ന കണ്യാര്‍കളിപ്പാട്ടുകളില്‍ സിന്ധുഭൈരവി, ഹരികാംബോജി, മധ്യമാവതി എന്നീ രാഗങ്ങളുടെ ഛായ ഉള്ളതായി പറയപ്പെടുന്നു. പൊറാട്ടുകളിയില്‍ തലമുറകളുടെ വംശപാരമ്പര്യം അവകാശപ്പെടാവുന്ന നല്ലേപ്പുള്ളി നാരായണന്‍,ചിറയില്‍ ചന്ദ്രന്‍ എന്നിവരുടേതുപോലുള്ള സംഘങ്ങള്‍ ഇപ്പോഴും സജീവമാണ്‌. പാടത്ത്‌ കട്ടയുടക്കുമ്പോള്‍ പാട്ടുകെട്ടിയുണ്ടാക്കി രണ്ടു സംഘങ്ങളായി തിരിഞ്ഞ്‌ പാടുന്ന ചവിട്ടുകളിപ്പാട്ട്‌ ചെര്‍പ്പുള്ളശ്ശേരി ഭാഗത്ത്‌ ഇപ്പൊഴും പ്രചാരത്തിലുണ്ട്‌.


പൂതംകളി
പാണന്‍പാട്ട്‌ എന്ന തുയിലുണര്‍ത്തുപാട്ടില്‍ കര്‍ണ്ണാടക സംഗീതപദ്ധതികളില്‍പ്പോലും കാണാന്‍കഴിയാത്ത ആദിമതാളങ്ങളായ ലക്ഷ്മീതാളം, കുംഭതാളം, മര്‍മ്മതാളം എന്നിവ കൂടാതെ 'ആളത്തി' എറിയപ്പെടുന്ന ആലാപനവൈശിഷ്ട്യം തികഞ്ഞ പണ്‍പാട്ടുകളേയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌ എന്ന്‌ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.തോറ്റംപാട്ടുകള്‍,ഭഗവതിപ്പാട്ട്‌,പൂതംകളിപ്പാട്ട്‌ എന്നിവയിലെല്ലം പാരമ്പര്യം തുടരാന്‍ പുതിയ തലമുറയിലുള്ള കലാകാരന്മാരും താല്‍പര്യമെടുക്കുന്നുണ്ട്‌. ജനാര്‍ദ്ദനന്‍ പുതുശ്ശേരി , പ്രണവം ശശി എന്നീ നാടന്‍പാട്ടുകലാകാരന്‍മാരുടെ നേതൃത്വത്തിലുള്ള നാട്ടുക്കൂട്ടം, ചേറ്റൂര്‍ രാധാകൃഷ്ണന്‍ രക്ഷാധികാരിയായുള്ള ഞാറ്റുവേല, കാവേറ്റം തുടങ്ങിയ നാടന്‍പാട്ടുസംഘങ്ങള്‍ ജില്ലയില്‍മാത്രമല്ല കേരളത്തിലൊട്ടാകെയും കേരളത്തിനു പുറത്തും പരിപാടികള്‍ അവതരിപ്പിച്ചുവരുന്നു. .

തോല്‍പ്പാവക്കൂത്ത്‌
കമ്പരാമായണത്തിലെ കഥാസന്ദര്‍ഭങ്ങളെ ആസ്പദമാക്കിയുള്ള പുലവസമുദായക്കാരുടെ തോല്‍പ്പവക്കൂത്ത്‌ സ്വദേശത്തെക്കാളെറെ വിദേശങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്‌. രാമായണം ,മഹാഭാരതം ശ്രീകൃഷണചരിതം എന്നിവയില്‍നിന്നുള്ള കഥകളെ ആധാരമാക്കി എഴുതിയുണ്ടാക്കി സംഗീതം ചിട്ടപെടുത്തിയ തിരുവാതിരക്കളിപ്പാട്ടുകളൂടെ ഒരു ഖനിതന്നെയുണ്ട്‌ ഇവിടെ.
കഥകളിസംഗീതം പാടി കൈയില്‍ ആടിക്കാവുന്ന കഥകളിവേഷങ്ങളായ പാവകളുമായി ഉപജീവനം നടത്തുന്ന പാവക്കളിക്കാരായ ബൊമ്മണ്ണൂര്‍ സമുദായക്കാരെ കോട്ടായി പരുത്തിപ്പുള്ളി ഭാഗത്തു കാണാം. ദേവഗാന്ധാരിയുടെയും സൗരാഷ്ട്രത്തിന്റെയും കുന്തളവരാളിയുടേയും രാഗഛായയുള്ള നാവ്‌റുപാട്ട്‌,നന്തുണിപ്പാട്ട്‌,പുള്ളുവന്‍പാട്ട്‌ ഇവയെല്ലാംതന്നെ അതതിന്റെ പ്രൗഢിയോടെ തന്നെ ഇവിടെ ഇന്നും കൊണ്ടാടപ്പെടുന്നു.

പുള്ളുവന്‍പാട്ട്‌ വായ്ത്താരിയും ഒന്നോ ണ്ടോ വാക്കുകളുടെആവര്‍ത്തനവും മാത്രമുള്ള ആദിവാസിപ്പാട്ടുകള്‍ക്കുപോലും രാഗപദ്ധതിയുണ്ടെന്നാണ്‌ കര്‍ണ്ണാടക സംഗീതജ്ഞനും ഞാറ്റുവേല നാടന്‍പാട്ടു സംഘത്തിന്റെ രക്ഷാധികാരിയുമായ ചേറ്റൂര്‍ രാധാകൃഷ്ണന്‍ പറയുന്നത്‌ .
ആദിവാസിനൃത്തം

(തുടരും......)

12 Comments:

Blogger Murali K Menon said...

ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ കണ്ട പാലക്കാട് കൂടുതല്‍ സുന്ദരിയായതായ് തോന്നി. തുടരും എന്ന് കണ്ടത് എന്നില്‍ സന്തോഷം നിറച്ചിരിക്കുന്നു.
നന്ദിയുണ്ട് ഈ പോസ്റ്റിന്

2:55 AM  
Blogger Promod P P said...

ജ്യോതി.. ഇതു വളരെ നന്നായി.

നാദസ്വരം അല്ല നാഗസ്വരം എന്നാണ് ശരി എന്ന് ഞാന്‍ കുറച്ചു കാലം മുന്‍പ് വായിച്ചിട്ടുണ്ട്.

പാലക്കാടിന്റെ സംഗീത വഴികളെ കുറിച്ച് പറയുമ്പോള്‍ ചെമ്പൈയെ പോലെ തന്നെ മനസ്സില്‍ എത്തുന്ന ഒരു പേരാണ് പാലക്കാട് മണി അയ്യരുടെത്.മലൈക്കോട്ടൈ ഗോവിന്ദസ്വാമി പിള്ള‍ വയലിനില്‍ മൃദഗംവായിച്ചപ്പോള്‍ പാലക്കാട് മണി അയ്യര്‍ മൃദംഗത്തില്‍ വയലിന്‍ വായിച്ചുവത്രെ.

അടുത്ത ഭാഗം പെട്ടന്നു പോരട്ടെ..

3:15 AM  
Blogger Abhay said...

too good

4:15 AM  
Blogger ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

നാദസ്വരമാണോ നാഗസ്വരമാണോ അതോ നാകസ്വരമാണൊ എന്നെല്ലാം പേരില്‍ തര്‍ക്കമുണ്ടെന്നു പറയപ്പെടുന്ന ഈ വാദ്യവിശേഷത്തെ സംബന്ധിച്ച്‌ ഒരു കാര്യത്തില്‍ തര്‍ക്കമില്ലെന്നുറപ്പ്‌ . അഭൗമമായ അതിന്റെ നാദവൈശിഷ്ട്യത്തില്‍ ആസ്വാദകമനസ്സുകല്‍ ലയിച്ചു ചേരാറുണ്ട്‌ എന്നതിലാണത്‌ .

4:17 AM  
Blogger മൂര്‍ത്തി said...

ഞാന്‍ ഇത് മള്‍ട്ടിപ്ലൈയില്‍ വായിച്ചിരുന്നു. കമന്റിടാന്‍ നോക്കിയപ്പോള്‍ പറ്റിയില്ല. നന്ദി..വിവരങ്ങള്‍ക്ക്..

7:16 AM  
Blogger എതിരന്‍ കതിരവന്‍ said...

ജ്യോതി:
പാലക്കാടെന്നല്ല, നാടന്‍ കലാരൂപങ്ങള്‍ വടക്കന്‍ കേരളത്തിലാണ് കുറ്റിയറ്റുപോകാതെ നില്‍നില്‍ക്കുന്നത്. തിരുവിതാ‍ാംകൂര്‍ കൊച്ചി പ്രദേശത്തുകാര്‍ ഇതൊക്കെ പണ്ടേ കൈവിട്ടു. ഒരു തിര്‍ച്ചു വരവിന് ചില തുടക്കങ്ങള്‍ കാണുന്നുണ്ട്.

പാണന്മാര്‍ വിശാലതമിഴകം (കേരളമുള്‍പ്പെടെ) പ്രദേശത്ത് പണ്ടേ ഉണ്ടായിരുന്നു. “പണ്‍” പാടുന്നവര്‍ പാണന്‍. തിരുവരങ്കം (ശ്രീരംഗം) ആസ്ഥാനം. കേരളദേശം മുഴുവന്‍ ഇവര്‍ പാടിനടന്നിരുന്നു. പാലക്കാട് കാണപ്പെടുന്ന പാണന്മാര്‍ പിന്നീട് വന്ന് വാസമുറപ്പിച്ചവരാണെന്ന് ഇക്കാര്യത്തില്‍ ഗവേഷണം ചെയ്തിട്ടുള്ള ജി. ഭാര്‍ഗ്ഗവന്‍ പിള്ള. തമിഴ് പദങ്ങള്‍ പാലക്കാട് പാണപ്പാട്ടുകളില്‍ ധാരാളമുള്ളപ്പോള്‍ മലബാര്‍ പാട്ടുകളില്‍ ഇവ തീരെ ഇല്ലത്രേ.

ശാസ്ത്രീയ സംഗീതരാഗങ്ങള്‍ നാടന്‍ ശീലുകളില്‍ നിന്നുരുത്തിരിഞ്ഞതാണെന്നു കാണുന്നതില്‍ അദ്ഭുതമില്ല. “മദ്ധ്യമാവതി” എന്നു കേട്ടിട്ടോ അറിഞ്ഞിട്ടൊ ഇല്ലാത്ത നാടന്‍ പാട്ടുകാര്‍ മംഗളം ചൊല്ലുന്നത് ഈ രാഗത്തിലാണ്.

സംഗീത ചരിത്രത്തില്‍ നാടന്‍പാട്ടുകളുടെ സംഭാവനകളെക്കുറിച്ച് ഗവേഷണങ്ങള്‍ ‍ ഒന്നും നടന്നിട്ടില്ല.

കെ. രാഘവനും ദേവരാജനും ചില ശീലുകള്‍ നമ്മള്‍ക്ക് എന്നും ഓര്‍ക്കാനായി ഇട്ടു തന്നിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ അറിയപ്പെടാത്ത താളങ്ങള്‍ ഉള്ളത് ആലപ്പുഴ കോട്ടയം ജില്ലകളില്‍ ഉണ്ടായിരുന്ന അര്‍ജ്ജുന നൃത്തത്തിലാണ്. നൂറ്റിപ്പത്തൊളം താളങ്ങള്‍. ഇവയില്‍ പലതിനേയും നൃത്തത്തില്‍ ഉപയോഗിച്ച് പുറത്തെടുത്തത് കുഞ്ചന്‍ നമ്പ്യാരാണ്.ഇതിലെ ഒരു താളമാണത്രെ ചങ്ങമ്പുഴയെ ആകര്‍ഷിച്ചത്. “കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി”യുടെ താളം.

പാലക്കാടന്‍ ഭൂപ്രകൃതിയും കാലാവസ്ഥയും സംഗീതത്തെ പരിപോഷിപ്പിക്കുന്നവയായിരിക്കണം.

9:20 AM  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഞാനേറെ ഇഷ്ടപ്പെടുന്നത് പാലക്കാട്ടിലെ കണ്യാര്‍കളീയാണ്.
കാകായൂര്‍ എന്ന എന്റെ ഗ്രാമത്തില്‍ എല്ലാ വര്‍ഷവും മെയ് മാസത്തില്‍ കണ്യാര്‍കളിഉണ്ടാവാറുണ്ട്‌. 3 ദിവസത്തെ ഉറക്കമൊഴിച്ചുള്ള പരിപാടി.ഒരുപാടു തവണ കണ്ടിട്ടുമുണ്ട്‌ അത്...

നന്നായിരിക്കുന്നു ചേച്ചീ.

9:54 AM  
Blogger ശ്രീലാല്‍ said...

വളരെ നല്ല ഒരു പോസ്റ്റ്. പാലക്കാടിന്റെ സംഗീത പാരമ്പര്യത്തെക്കുറിച്ച് വായിക്കാന്‍ പറ്റിയതില്‍ സന്തോഷം. അടുത്ത പോസ്റ്റിനു കാത്തിരിക്കുന്നു.

9:57 AM  
Blogger അനാഗതശ്മശ്രു said...

വളരെ നല്ല പോസ്റ്റ്

7:35 PM  
Blogger ഉപാസന || Upasana said...

നന്നായി ചേച്ചി വിവരണങ്ങള്‍
:)
ഉപാസന

3:02 AM  
Blogger ചീര I Cheera said...

‘നാഗസ്വരം’ എന്നാണെന്ന് കോളേജില്‍ പഠിയ്ക്കുമ്പോള്‍ അന്ന് പറഞ്ഞുതന്നിരുന്നു.
Prof.P. സാമ്പമൂര്‍ത്തിയുടെ “South Indian Music" ആയിരുന്നു ഞങ്ങളുടെ പ്രധാന പുസ്തകം. അതില്‍ പ്രത്യേകമത് പരാമര്‍ശിയ്ക്കുന്നുണ്ട്.

നന്നായി, ജ്യോതീ..

3:35 AM  
Blogger krish | കൃഷ് said...

കാണാന്‍ വൈകി.

വളരെ നന്നായിട്ടുണ്ട്, സംഗീതവഴികളെക്കുറിച്ചുള്ള എഴുത്ത്.

വാദ്യസംഗീതശ്രേസ്ടരായ മണിഅയ്യര്‍, പല്ലാവൂര്‍ അപ്പുമാരാര്‍, തുടങ്ങിയവരെക്കുറിച്ചും എഴുതുമല്ലോ.
നാടന്‍ കലകളെക്കുറിച്ച് പറഞ്ഞപ്പോള്‍ പാലക്കാടിന് മാത്രം സ്വന്തമായ കണ്യാര്‍‌കളി, മലമക്കളീ എന്നിവ വിശദീകരിച്ച് തുടര്‍ന്നുള്ള പോസ്റ്റുകളില്‍ വരുമെന്ന് പ്രതീക്ഷിക്കട്ടെ. ഇപ്പോള്‍ കണ്യാര്‍കളി മത്സരാടിസ്ഥാനത്തിലും നടത്തുന്നുണ്ടല്ലോ. കഴിഞ്ഞവര്‍ഷം അത് പല്ലശ്ശേനയിലായിരുന്നു. പലപല വേഷങ്ങള്‍ /കളികള്‍ അവതരിപ്പിക്കുന്ന കണ്യാര്‍‌കളി, മലമക്കളിയില്‍ തമാശയായി ദ്വയാര്‍ത്ഥങ്ങളടങ്ങിയ വാചകങ്ങളുടെ കസര്‍ത്തല്ലേ.

പിന്നെ, ‘കൊടും‌പാപി’
കെട്ടി ആടുന്ന ഒരു ചടങ്ങ്/ആചാരം അറിയുമല്ലോ. ചുട്ടുപൊള്ളുന്ന് വേനലില്‍ മഴ ലഭിക്കാനായി, വൈക്കോലും തുണിയും കൊണ്ട് കെട്ടിയുണ്ടാക്കിയ കൊടുമ്പാപിയുടെ‘ശവം’ ചുമന്ന് കൊട്ടി
പാടി കൃഷിക്കാരുടെ വീടുകള്‍ തോറും ചെന്ന് പണവും അരിയും
മറ്റും ശേഖരിച്ച് അത് ഉണ്ടാക്കി കഴിക്കയും ചെയ്യുന്നത്. ചെറുപ്പത്ത്തില്‍ കണ്ടിട്ടുണ്ട്.
ഇത് ഇന്നത്തെക്കാലത്ത് ഉണ്ടോ എന്നറിയില്ല.

2:28 AM  

Post a Comment

Subscribe to Post Comments [Atom]

<< Home